സെന്‍സസും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും കഴിഞ്ഞു, ഇനി തെരുവുനായ്ക്കളെ എണ്ണണം - ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ചുമതല !
പാറ്റ്ന: ബിഹാറിലെ അധ്യാപകര്‍ക്ക് പഠിപ്പിക്കല്‍ മാത്രമല്ല, ഇനി മറ്റൊരു 'പ്രധാന ജോലി' കൂടി! ജാതി സെന്‍സസ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ തെരുവുനായ്ക്കളെ എണ്ണി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉത്തരവ്. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സാസാരാം മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവിറക്കിയത്.
മുനിസിപ്പല്‍ പരിധിയിലുള്ള എല്ലാ സ്കൂളുകളും ഒരു അധ്യാപകനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്നും ഈ നോഡല്‍ ഓഫീസര്‍ സ്കൂള്‍ പ്രദേശത്തും പരിസരത്തും ഉള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യസ്ഥിതി, നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ എന്നിവ ശേഖരിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് നിര്‍ദേശം.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവെന്നും സാസാരാം മുനിസിപ്പല്‍ കമ്മീഷണര്‍ വികാസ് കുമാര്‍ പറഞ്ഞു. എന്നാല്‍ പഠിപ്പിക്കലിന് പകരം ഇത്തരം ജോലികള്‍ ഏല്‍പ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അധ്യാപകര്‍ കടുത്ത പ്രതിഷേധത്തിലാണ്. 'ബിഹാറിലെ വിദ്യാഭ്യാസ വ്യവസ്ഥ തന്നെ പ്രതിസന്ധിയിലാണ്, ഇതിനിടെ ഇത്തരം ചുമതലകള്‍ അധ്യാപക ദിനചര്യയെ താറുമാറാക്കും' എന്നാണ് പ്രതികരണങ്ങള്‍.
സുപ്രീംകോടതിയുടെ 2025 നവംബര്‍ ഏഴിലെ ഉത്തരവ് പ്രകാരം സ്കൂളുകൾ, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഇത്തരം 'അധിക ഡ്യൂട്ടികൾ' അധ്യാപകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നതായാണ് വിമര്‍ശനങ്ങൾ.